Showing posts with label Malayalam - എന്‍ഡോസള്‍ഫാന്‍ എന്ന ഭീകരത. Show all posts
Showing posts with label Malayalam - എന്‍ഡോസള്‍ഫാന്‍ എന്ന ഭീകരത. Show all posts

Monday, December 27, 2010

എന്‍ഡോസള്‍ഫാന്‍ എന്ന ഭീകരത

ഡിസംബര്‍ 26 നു പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപതിപ്പിന്റെ പ്രത്യേക എഡിഷന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവരുടെ ചിത്രങ്ങളും വാര്‍ത്തകളും മാത്രം ഉള്‍കൊള്ളിച്ചുള്ളതാണ്. ഒറ്റനോട്ടത്തില്‍ അറപ്പുളവാക്കുന്ന ചിത്രങ്ങള്‍. വീണ്ടും നോക്കുമ്പോള്‍ നമ്മളില്‍ ദൈന്യതയും അനുകമ്പയും ഒടുവില്‍ രോഷവുമുണര്‍ത്തുന്ന ചിത്രങ്ങള്‍.


മാധ്യമങ്ങള്‍ വഴി നമുക്ക് പരിചിതമാണ് എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയും അവ കേരളത്തിന്റെ വടക്കന്‍ മേഖലയില്‍, പ്രത്യേകിച്ച് കാസര്‍ഗോഡ്‌ ജില്ലയില്‍, മനുഷ്യനും പ്രകൃതിക്കും വരുത്തിവച്ച വിപത്തും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ പ്രശ്നം എത്രത്തോളം ഗുരുതരമാണെന്ന് നമുക്ക് വ്യക്തമായ ധാരണയുണ്ടോ? സമീപകാലത്ത് എന്‍ഡോസള്‍ഫാനെപറ്റി എഴുതേണ്ടി വന്നപ്പോഴാണ് ഇതിനെപറ്റിയുള്ള എന്റെ അറിവ് എത്രത്തോളം പരിമിതമാണെന്നു ഞാന്‍ മനസിലാക്കിയത്.


കാല്‍നൂറ്റാണ്ട് മുമ്പ് കശുവണ്ടി തോട്ടങ്ങള്‍ക്ക് മുകളില്‍ ഹെലികോപ്ടറുകളില്‍ നടത്തിയ എന്‍ഡോസള്‍ഫാന്‍ ഏരിയല്‍ സ്പ്രേയിംഗ് അന്നാട്ടുകാര്‍ക്ക് ഒരത്ഭുതക്കാഴ്ചയായിരുന്നു. എന്നാല്‍ അവ അവശേഷിപ്പിച്ചതോ ലോകത്തെ മുഴുവന്‍ നടുക്കുന്ന ദുരിതക്കാഴ്ചകളും. വായുവും മണ്ണും ജലവും മാത്രമല്ല അമ്മയുടെ മുലപ്പാല്‍ പോലും വിഷലിപ്തമായ ഭീകരാവസ്ഥ. ബുദ്ധിമാന്ദ്യം, അംഗവൈകല്യം, ക്ഷയരോഗം, അപസ്മാരം, ചര്‍മ്മരോഗം, വന്ധ്യത തുടങ്ങി തീരാവ്യഥകളായി മാറുന്ന അസുഖങ്ങളുടെ പിടിയിലമര്‍ന്നുപോയ ഒരു തലമുറ ഈ നാട്ടില്‍ ജീവിച്ചിരിക്കുന്നു. ഇവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇവരുടെ പ്രശ്നങ്ങള്‍ വിശദമായി പഠനവിധേയമായിട്ടില്ല. ഇവരുടെ പുനരധിവാസം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. ഈ കൊടുംക്രൂരതയുടെ കുറ്റക്കാരെ കണ്ടുപിടിച്ചു ശിക്ഷിക്കാന്‍ പ്രാരംഭനടപടികള്‍പോലും എടുത്തിട്ടില്ല.

ആകാശത്ത് വട്ടമിട്ടുപറന്ന ഇരുമ്പുപക്ഷിയെക്കാണാന്‍ പുല്‍മേടുകളിലും പുഴയോരങ്ങളിലും ആരവങ്ങളോടെ ചിരിച്ചും കളിച്ചും ഓടിനടന്ന ബാല്യങ്ങളുടെ ഇന്നത്തെ ചിത്രം - ഓര്‍മ്മയായി നിലവിളക്കിനു മുന്‍പിലും, മനോരോഗത്തിന്റെയും ശാരീരികവൈകല്യങ്ങളുടെയും ദൈന്യതയാര്‍ന്ന നിഴലുകളായും മാത്രം അവശേഷിക്കുന്നു. ആ ചിത്രം നമ്മുടെ സുഖനിദ്രയെയും മനഃസാക്ഷിയെയും നിരന്തരം അലോസരപ്പെടുത്തുന്നു.